Ticker

6/recent/ticker-posts

മമ്പുറം തങ്ങള്‍: ദുര്‍വ്യാഖ്യാനിക്കപ്പെടുന്ന ചരിത്ര യാഥാർഥ്യങ്ങൾ

Mampuram Maqam

🖎മന്നാഹ് പറമ്പിൽപീടിക 

നമ്മളിന്ന് ജീവിച്ചുകൊണ്ടിരുന്ന ആധുനിക സ്വതന്ത്ര ലോകം കാലാന്തരങ്ങളായി വന്ന വ്യതിയാനങ്ങളില്‍ നിന്ന് രൂപപ്പെട്ടവയാണ്. ദശകങ്ങള്‍ക്കും ശകതങ്ങള്‍ക്കുമപ്പുറത്തു നിന്ന് സംഘടിത പരിശ്രമത്തിന്‍റെയും ഏകീകൃത ബോധത്തിന്‍റെയും അനന്തരഫലങ്ങളായിട്ടാണ് ഇന്ന് കാണുന്ന സ്വാതന്ത്രത്തിന്‍റെയും നവോത്ഥാനത്തിന്‍റെയും ചിന്തകളുദയം ചെയ്യുന്നത്. അധര്‍മ്മവും അരാചകത്വവും അരങ്ങ് വാഴുമ്പോള്‍ കാലഘട്ടത്തിന്‍റെ രക്തസ്പന്ദനങ്ങളെ സ്വന്തം നാഡീവ്യൂഹങ്ങളിലറിയുന്ന ഓരോ നവോത്ഥാന നായകരും പോയ കാലത്തിന്‍റെ ചരിത്രങ്ങളിലെല്ലാം കടന്നുപോയിട്ടുണ്ട്. മര്‍മ്മമറിയുന്ന വൈദ്യനെന്ന പോല്‍ ഹിംസയുടെയും അനീതിയുടെയും പകര്‍ച്ച വ്യാധികളില്‍ നിന്ന് അവര്‍ സമൂഹത്തെ ശുശ്രൂഷിച്ചിട്ടുമുണ്ട്. പക്ഷേ വര്‍ത്തമാന ലോകത്ത് നവോത്ഥാന നായകര്‍ അതത് കാലങ്ങളില്‍ നിന്ന് ചുഴറ്റിയെറിഞ്ഞ ഉച്ചനീചത്വങ്ങളെല്ലാം മറുരൂപം പ്രാപിച്ച് സമൂഹത്തെ വീണ്ടും വേട്ടയാടുമ്പോള്‍ അവരുടെ പോരാട്ട മൂല്യങ്ങളെയും അതിന്‍റെ പിന്നാമ്പുറക്കാരായ നവോത്ഥാന നായകരേയും നാം ഓര്‍ത്തെടുക്കുകയെന്നത് നവോത്ഥാന പോരാട്ടങ്ങള്‍ക്ക് മൂല്യം കല്‍പ്പിക്കുന്നതിന്ന് തുല്യമാണ്.


ലോകചരിത്രത്തിനെന്നപ്പോലെ കേരളത്തിന്‍റെ മുസ്ലിം സാംസ്കാരിക ചരിത്ര ഭൂപടങ്ങളിലും ഒരുപാട് സാംസ്കാരിക നവോത്ഥാന നായകര്‍ ജന്മമെടുത്തിട്ടുണ്ട്. ഉമര്‍ ഖാളി, സൈനുദ്ദീന്‍ മഖ്ദൂം തുടങ്ങിയവരെപ്പോലെ. സമൂഹത്തിലെ അനീതികള്‍ക്കും അധിനിവേശ ശക്തികള്‍ക്കുമെതിരെ പോരാട്ടത്തിന്‍റെ മഹാ വിസ്ഫോടനം കാഴ്ച്ചവെച്ച ഒരുപാട് വ്യക്തിത്വങ്ങള്‍. കാലഘട്ടമൊരുപാട് കഴിഞ്ഞു പോയാലും പതിനായിരങ്ങളുടെ ഹൃദയ സ്പന്ദനങ്ങളില്‍ ചിരഞ്ചീവികളായി മാറിയ ചിലര്‍. എന്നാല്‍ ഇത്തരത്തില്‍ കേരള മുസ്ലിം സാംസ്കാരിക നവോത്ഥാനത്തിന്‍റെ ചരിത്രത്തില്‍ ഒരിക്കലും വിസ്മരിക്കാനാവാത്ത ഒരു നാമമാണ് ഖുതുബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല(റ) യെന്ന മമ്പുറം തങ്ങളുടെ ചരിത്രം. കേരള ചരിത്രത്തില്‍ മുസ്ലിം പോരട്ടങ്ങള്‍ക്ക് തുടക്കമിട്ടത് മമ്പുറം തങ്ങളുടെ നവോത്ഥാന മുന്നേറ്റങ്ങളായിരുന്നുവെന്ന് നിസ്സംശയം പറയാവുന്നതാണ്. ചരിത്രമെന്തന്നറിയാത്ത അല്‍പജ്ഞാനികളായ ചരിത്രകാരډാരുടെ ആധുനിക ചരിത്ര ഭാവന വ്യഖ്യാനങ്ങളില്‍ 'മതഭ്രാന്തനെന്ന്' മുദ്രക്കുത്തപ്പെട്ട തങ്ങളവറുകളുടെ യഥാര്‍ത്ഥ ചരിത്രമറിയേണ്ടതുണ്ട്. എങ്ങനെയാണ് തങ്ങള്‍ മതാതീതമായ ഒരു നവോത്ഥാന പോരട്ടത്തിന്‍റെ ആത്മീയാചാര്യനായെതെന്ന വസ്തുതയും അറിയേണ്ടതുണ്ട്.

    ക്രിസ്തുവര്‍ഷം 1753ല്‍ പ്രവാചകന്‍ (സ്വ) യുടെ പ്രശംസയാല്‍ അനുഗ്രഹീതമായ യമനിലെ ഹള്ര്‍ മൗത്തിലെ തരീമെന്ന പ്രദേശത്താണ് ഹിന്തില്‍ വിരിഞ്ഞ ഹിജാസി പൂമൊട്ട് പിറക്കുന്നത്. മാതാവായ ഫാത്വിമ ജിഫ്രിയും പിതാവായ സയ്യിദ് മുഹമ്മദ് ഇബ്നുസഹ്‌ലും ചെറുപ്പത്തില്‍ തന്നെ വഫാത്തായതോടെ മാതാപിതാക്കളുടെ മുഴുവന്‍ സ്നേഹ വാത്സല്യവുമായി കൂടെ നിന്നത് പോറ്റുമ്മയായ ഹമീദയായിരുന്നു. ബാല്യത്തില്‍ തന്നെ പഠനത്തിലും ഹിഫ്ളിലും മികവ് കാണിച്ച തങ്ങള്‍ തന്‍റെ 7ാം വയസ്സില്‍  തന്നെ ഖുര്‍ആന്‍ മന:പാഠമാക്കുകയും ചെയ്തിരുന്നു. 19 വര്‍ഷത്തെ യമനീ ജീവിതത്തിന് ശേഷം 1772ല്‍ മലബാറിലേക്കുള്ള യാത്രയായിരുന്നു തങ്ങളുടെ ജീവിതത്തിലെ വഴിത്തിരിവ്. തങ്ങളുടെ വരവിന്‍റെ വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ യമനീ പണ്ഡിതന്‍മാരെ കൊണ്ട് ആത്മ നിര്‍വൃതി പൂണ്ട കേരളീയര്‍ തങ്ങളേയും ഹൃദയത്തിലേറ്റി സ്വാഗതം ചെയ്തു. അധിനിവേശത്തിന്‍റെ അന്ധകാരത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിന്‍റെ വെള്ളി വെളിച്ചമേകാന്‍ വന്ന വിമോചനത്തിന്‍റെ ആത്മീയ നേതാവായി തങ്ങളെ കേരളീയര്‍ സ്വീകരിച്ചു. കോഴിക്കോടിറങ്ങിയ തങ്ങള്‍ തന്‍റെ മാതുലപുത്രനായ ഹസന്‍ ജിഫ്രിയുടെ സഹായത്തോടെ മാതുലന്‍റെ ഖബര്‍ സിയാറത്ത് ചെയ്ത ശേഷം മമ്പുറത്ത് താമസമാക്കുകയും ചെയ്തു. അന്നേരം അന്തിയുടെ നിലാവെളിച്ചത്തില്‍ മുങ്ങിയ ഒരു പൂര്‍ണ്ണ ചന്ദ്രന്‍ കേരളിയരെ നോക്കി പുഞ്ചിരിച്ചു കൊണ്ടിരുന്നു. 

അധിനിവേശ മുന്നേറ്റം:

മലാബാറിലേക്കുള്ള തങ്ങളുടെ ആഗമനം ഒരു സാംസ്കാരിക നേതാവിന്‍റെ ആഗമനം കൂടെയായിരുന്നു. സമൂഹത്തില്‍ നിലനിന്നിരുന്ന ജാതീയ ജന്മിത്വന്തരീക്ഷത്തിൽ പൊറുതിമുട്ടിയ ജനങ്ങള്‍ക്ക് ഒരു സാംസ്കാരിക നേതാവിന്‍റെ രംഗപ്രവേശനമായിരുന്നു മലബാറില്‍ ലഭിച്ചിരുന്നത്. ജന്മിത്വപീഡനങ്ങളാല്‍ വേട്ടയാടപ്പെട്ട ബലഹീനരായ മുസ് ലിംകളേയും ജാതീയ ഉന്മൂലനങ്ങളിലകപ്പെട്ട ഹൈന്ദവ കര്‍ഷകരെയും തങ്ങള്‍ ഒരേ ഹൃദയം കൊണ്ട് സ്വീകരിച്ചത് തങ്ങള്‍ക്ക് മലബാറില്‍ ജനശ്രദ്ധ വര്‍ദ്ധിപ്പിച്ചു. മുസ്ലിംകള്‍ക്കും ഹൈന്ദവര്‍ക്കും മറ്റു പീഢിത സമൂഹത്തിനുമിടയില്‍ ഒരു സമാനിന്‍റെ ഖുഥുബായി അദ്ദേഹം നിലക്കൊണ്ടു. ചൂഷിതർക്കൊപ്പം ചൂഷകര്‍ക്കെതിരെ തങ്ങള്‍ ശബ്ദമുയര്‍ത്തി. ബ്രിട്ടീഷ് അധിനിവേശ ശക്തികള്‍ക്കെതിരെ ഒരു വേള കണ്ണടക്കാതെ സമരാസൂത്രണവുമായി തങ്ങള്‍ സമൂഹത്തിനിടയില്‍ നിറഞ്ഞു നിന്നു. 

    തങ്ങളുടെ ആഗമനത്തിനും വര്‍ഷങ്ങള്‍ക്ക് മുമ്പേ കേരള തീരത്തെത്തിയ മഖ്ദൂം കുടുംബം സ്വീകരിച്ച മഖ്ദൂമിയ്യ സമര മുറകള്‍ തന്നെയായിരുന്നു തങ്ങളും കൈകൊണ്ടിരുന്നത്. സ്വന്തം നാടിന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടി അധിനിവേശ വിരുദ്ധ പോരാട്ടത്തില്‍ പങ്കുകൊള്ളല്‍ ഓരോ സത്യവിശ്വാസിയുടെയും നിര്‍ബന്ധ ബാധ്യതയാണെന്ന് തങ്ങള്‍ സമൂഹത്തെ പഠിപ്പിച്ചു. തല്‍ഫലമെന്നോണം എണ്ണമറ്റ ജനങ്ങള്‍ മമ്പുറത്തേക്ക് യാത്ര ചെയ്ത് തങ്ങളോട് കൂടെ ചേരുകയും ചെയ്തു. ആ സമയത്ത് മലബാറിലുണ്ടായ പ്രധാന സമരനേതാക്കളായ ഉണ്ണിമൂസയും, അത്തന്‍ കുരിക്കളും ചെമ്പന്‍ പോക്കറുമെല്ലാം അലവി തങ്ങളുടെ ആജ്ഞക്കും കല്‍പനകള്‍ക്കുമനുസരിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നതെന്ന് പ്രശസ്ത ചരിത്രകാരനായ സി.കെ കരീം അഭിപ്രായപ്പെടുന്നു.ചുരുക്കത്തില്‍ അന്ന് മലബാറില്‍ അരങ്ങേറിയ ഒട്ടുമിക്ക സമരങ്ങളിലും മമ്പുറം അലവി തങ്ങളുടെ പങ്ക് നിസ്തുലമായിരുന്നു.

മമ്പുറം തങ്ങളുടെ മലബാര്‍ ആഗമനം മലബാറിലെ ഇ സ്ലാമിക പ്രബോധന മേഖലയേയും സാരമായ രീതിയില്‍ തന്നെ സ്വാദീനിച്ചിരുന്നു. മലബാറിലെ ഉള്‍പ്രദേശങ്ങളില്‍ പോലും ഇസ്ലാമെത്താന്‍ മമ്പുറം തങ്ങള്‍ കാരണമായിരുന്നു. കരുണയാലും വാത്സല്യത്താലും ദാരിദ്ര്യമനുഭവിച്ചിരുന്ന, പീഢനങ്ങളും അടിച്ചമര്‍ത്തലുകളും മാത്രം കൂട്ടിനുണ്ടായിരുന്ന ഒരു ജനതക്ക് സര്‍വ്വ ഒത്താശയും കാരുണ്യവുമായി തങ്ങള്‍ മുന്നോട്ടു വന്നപ്പോള്‍ തങ്ങളിലെ സ്വഭാവ സവിശേഷതകള്‍ കണ്ട് ആയിരങ്ങള്‍ തങ്ങളുടെ മതത്തിലേക്ക് കടന്നുവരികയായിരുന്നു. അല്ലാതെ, ദുര്‍വ്യാഖ്യാനിക്കപ്പെട്ട ആധുനിക ചരിത്രം പറയുന്ന പോലെ തങ്ങള്‍ ഒരിക്കലും നിര്‍ബന്ധിപ്പിച്ച് മതം മാറ്റിയിരുന്നില്ല. ഹിന്ദു മുസ്ലിം ഐക്യം തന്നെയായിരുന്നു തങ്ങളുടേയും ആത്യന്തിക ലക്ഷ്യം. അങ്ങനെ അല്ലായിരുന്നുവെങ്കില്‍ എങ്ങെനെയാണ് തങ്ങളുടെ പ്രധാന കാര്യസ്ഥനായി കോന്തു നായരുണ്ടായത്..?. തങ്ങള്‍ നയിച്ച സമരങ്ങളെല്ലാം വിജയം കണ്ടതിന്‍റെ കാരണവും ഇതു തന്നെയായിരുന്നുവെന്ന് നമുക്ക് നി സ്സംശംയം പറയാം. മഹാനവറുകളെ അറസ്റ്റ് ചെയ്യാന്‍ ബ്രിട്ടീഷ് ശക്തികള്‍ പല പ്രാവിശ്യം ശ്രമിച്ചു പരാജയപ്പെട്ടത് തങ്ങള്‍ക്കുണ്ടായിരുന്ന ജനപിന്തുണയെയും അറസ്റ്റ് ചെയ്താലുണ്ടാവുന്ന അനിയന്ത്രിത സമരമുന്നേറ്റങ്ങളെയും ഭയന്നായിരുന്നുവെന്നത് തീര്‍ച്ചയായിരുന്നു. കീഴടങ്ങില്ല ബലപ്രയോഗത്തിലൂടെ പരാജയപ്പെടുത്താം എന്ന പ്രഖ്യാപനം അധികാര ദുഷ്പ്രഭുത്ത്വങ്ങള്‍ക്കെതിരെയുള്ള അണയാത്ത അത്മരോഷത്തിന്‍റെ തീ കനലുകളായിരുന്നു. ദൂരെ നിന്ന് ആജ്ഞാപിക്കുന്നതിന് പകരം കൂടെ നിന്ന് യുദ്ധം ചെയ്ത് ആധുനികതക്ക് ഒരു പാഠവും കൂടെയായിരുന്നു മൗലാന സയ്യിദ് അലവി തങ്ങള്‍.

മരണം:

തങ്ങളുടെ കീഴില്‍ മലബാറില്‍ നടന്നിരുന്ന ഒരു സമരമായിരുന്നു ചേരൂര്‍ കലാപം. ഇസ്ലാമിലേക്ക് മതം മാറിയ മൂന്ന് സ്ത്രീകളേയും പുരുഷന്മാരേയും വെന്നിയൂരിലെ ജന്മി  കൊല ചെയ്തതിനെ തുടര്‍ന്ന് അവര്‍ക്കെതിരെ നടന്ന സമരമായിരുന്നു ഇത്. ഈ സമരത്തില്‍ തങ്ങളുടെ കാലിനേറ്റ മുറിവായിരുന്നു തങ്ങളുടെ മരണത്തില്‍ കലാശിച്ചതെന്ന് ചരിത്രകാരന്മാര്‍ വിലിയിരുത്തുന്നു. കേളി കേട്ട വൈദ്യന്മാരെല്ലാവരും ചികിത്സിച്ചിട്ടും ഭേദമാവാത്ത ആ മുറിവിന്ന് അല്ലാഹുവിന്‍റെ അടുത്ത് മരണമല്ലാതെ മറ്റൊരു ശമനമുണ്ടായിരുന്നില്ല. ഹിജ്റ 1260 ഇങ്ങൊനെയൊരു മുഹറം മാസം 7ന് ഹിജാസിന്‍റെ ആ കുളിര്‍തെന്നല്‍ അല്ലാഹുവിങ്കലേക്ക് മാഞ്ഞു. തങ്ങള്‍ക്ക് ശേഷവും ഒരുപാട് സാംസ്കാരിക നായകര്‍ വന്നാലും മലബാറിന്‍റെ നവോത്ഥാന ചരിത്ര നിഘണ്ടുവിലെന്നും ഈ മുഖം എന്നും പുഞ്ചിരിച്ചു കൊണ്ടേയിരിക്കും. കാലത്തിന്‍റെ അതിര്‍ വരമ്പുകള്‍ക്കപ്പുറം എന്നെന്നേക്കുമായി മമ്പുറത്തിന്‍റെ സുല്‍ത്താനായി അല്ല, മലബാറിന്‍റെ സുല്‍ത്താനായി.

Post a Comment

0 Comments